ശബരിമല: മകരവിളക്ക് ദര്‍ശിക്കാനെത്തിയവരുടെ തിരക്ക് ക്രമാതീതമായപ്പോള്‍ നിമിഷങ്ങള്‍ ഓരോന്നും തള്ളിനീക്കാന്‍ പാടുപെടുകയായിരുന്നു ശബരിമലയില്‍ ദേവസ്വം അധികൃതരും പോലീസ് ഉദ്യോഗസ്ഥരും. ബുധനാഴ്ചയോടെതന്നെ ഉന്നത പോലീസുദ്യോഗസ്ഥരൊക്കെ സ്ഥലത്തുണ്ടായിരുന്നു. സുരക്ഷാചുമതലയേറ്റവര്‍ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു.
പ്രതീക്ഷയ്ക്കും അപ്പുറത്തേക്ക് തീര്‍ത്ഥാടകര്‍ എത്തിയപ്പോഴാണ് സര്‍വസന്നാഹങ്ങളും ഒരുക്കിയ പോലീസിന് ആശങ്കയേറിയത്. ഓരോ കൊല്ലവും തീര്‍ഥാടകരുടെ എണ്ണം കൂടുമെങ്കിലും ഇത്തരമൊരു പ്രവാഹം ഇതാദ്യം. ആന്ധ്രാപ്രദേശുകാരായിരുന്നു മുന്നില്‍.
സന്നിധാനത്തിനും പമ്പയ്ക്കും ഉള്‍ക്കൊള്ളാനാവാത്ത വിധം ഭക്തരുടെ വരവുകണ്ടപ്പോള്‍ പമ്പയ്ക്കുള്ള വാഹനങ്ങളെയടക്കം നിയന്ത്രിച്ചാണ് മുന്‍കരുതലെടുത്തത്. തീര്‍ഥാടകര്‍ വഴികളില്‍ കുടുങ്ങിയെങ്കിലും മറ്റൊരു പോംവഴിയും ആരും കണ്ടില്ല. ഒരു ഘട്ടത്തില്‍ ബുധനാഴ്ച രാത്രി പമ്പയില്‍നിന്ന് ആരെയും കടത്തിവിടാതായി. സന്നിധാനത്ത് വലിയനടപ്പന്തലിലും കര്‍ശനനിയന്ത്രണമായി. ഭക്തനിര അപ്പാച്ചിമേട്ടിലേക്ക് നീണ്ടു. രാത്രി വൈകിയാണ് പമ്പയിലെ സ്ഥിതിയില്‍ അയവുണ്ടായത്. ബുധനാഴ്ച വൈകീട്ട് നട നേരത്തെ തുറക്കുകയും രാത്രി വൈകി അടയ്ക്കുകയും ചെയ്തിട്ടും സന്നിധാനത്തെ സ്ഥിതിക്ക് മാറ്റമുണ്ടായില്ല. പ്രധാനപാതവഴിയും പാണ്ടിത്താവളത്തുനിന്നുമുള്ള തീര്‍ഥാടകര്‍ വലിയ നടപ്പന്തലിനടുത്ത് ഒന്നിച്ചു.
ഇരുമുടിയില്ലാത്തവര്‍ വടക്കേനടയില്‍ ക്യൂവില്‍ കയറാന്‍ തിക്കും തിരക്കുമുണ്ടാക്കി. പോലീസും ദ്രുതകര്‍മസേനയും ദുരന്തനിവാരണസേനയും സംയുക്തമായി വ്യാഴാഴ്ച രാവിലെ ഇവിടത്തെ നിയന്ത്രണം ഏറ്റെടുത്തു.
വാര്‍ത്തകള്‍